സിനിമ

ആയിരം പാദസരങ്ങള്‍ കിലുങ്ങി!… പ്രശസ്ത സംഗീതജ്ഞന്‍ ജി.ദേവരാജന്‍ മാസ്റ്റര്‍ ഓര്‍മയായിട്ട് 16 വര്‍ഷം

ഒരിക്കലും മറക്കാനാകാത്ത നിത്യസുന്ദരമായ ഗാനങ്ങള്‍ സമ്മാനിച്ച ജി.ദേവരാജന്‍ മാസ്റ്റര്‍ ഓര്‍മയായിട്ട് 16 വര്‍ഷം. മലയാളികള്‍ക്ക് ദേവരാജന്‍ മാസ്റ്റര്‍ ദേവരാഗങ്ങളുടെ രാജശില്‍പിയാണ്. തങ്കഭസ്മകുറിയിട്ട തമ്പുരാട്ടി, സന്ന്യാസിനി നിന്‍ പുണ്യാശ്രമത്തില്‍ മലയാളിക്ക് ഒരിക്കലും മറക്കാനാകാത്ത പാട്ടുകളുടെ ശില്‍പി. ആ പാട്ടുകള്‍ കേള്‍ക്കാതെ മലയാളികളുടെ ദിവസം കടന്നുപോകുന്നില്ല.

കൊല്ലം ജില്ലയിലെ പറവൂരില്‍ ജനിച്ച ജി.ദേവരാജന്‍ അച്ഛന്റെ കീഴില്‍ സംഗീതമഭ്യസിച്ചാണ് കലാരംഗത്തെത്തിയത്. കെപിഎഎസിയുടെ നാടകങ്ങള്‍ക്ക് സംഗീതം നല്‍കി തുടക്കം. പിന്നീട് വയലാറിന്റെ വരികള്‍ക്ക് ഈണമിട്ട് ചലച്ചിത്രഗാഗരംഗത്തേക്ക്. കൈലാസ് പിക്‌ചേഴ്‌സിന്റെ കാലം മാറുന്നു എന്ന സിനിമയായിരുന്നു ദേവരാജന്‍ മാസ്റ്ററുടെ ആദ്യ ചിത്രം.

വയലാര്‍ ജേവരാജന്‍ കൂട്ടുകെട്ടില്‍ പിറന്ന പാട്ടുകളെല്ലാം ഒന്നിനൊന്ന് മികച്ചവയായിരുന്നു. ഇരുവരും ചേര്‍ന്ന് മലയാളിക്ക് സമ്മാനിച്ചത് പാട്ടുകളുടെ വസന്തം. ഒഎന്‍വിയുടെയും ഭാസ്‌കരന്‍ മാസ്റ്ററിന്റെയും ശ്രീകുമാരന്‍ തമ്പിയുടെയും വരികള്‍ ദേവരാജന്‍ ഈണങ്ങളിലൂടെ കാലാതിവര്‍ത്തിയായി. സംഗീതത്തിലെ അപാര ജ്ഞാനമാണ് ദേവരാജന്‍ മാസ്റ്ററെ ദേവരാഗങ്ങളുടെ രാജശില്‍പി എന്ന് വിശേഷിപ്പിക്കാന്‍ കാരണമായത്.

മലയാള സിനിമയില്‍ ഏറ്റവുമധികം രാഗങ്ങളെ ഉപയോഗിച്ച സംഗീത സംവിധായകന്‍. മികച്ച സംഗീതസംവിധായകനുള്ള സംസ്ഥാനപുരസ്‌കാരമടക്കം നിരവധി അംഗീകാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തി.

ദേവരാജന്‍ മാസ്റ്റര്‍ വിട പറയുമ്പോള്‍ മലയാളിക്ക് നഷ്ടപ്പെട്ടത് സംഗീത ലോകത്തെ മഹാരഥനെ. ഹൃദയത്തില്‍ സൂക്ഷിക്കാന്‍ എത്രയോ മനോഹരമായ ഗാനങ്ങള്‍ സമ്മാനിച്ചാണ് ദേവരാജന്‍ മാസ്റ്റര്‍ യാത്രയായത്. അനശ്വരമായ ആ ഗാനങ്ങളിലൂടെ ദേവരാജന്‍ മാസ്റ്റര്‍ ഇന്നും മലയാളികളുടെ മനസില്‍ നിറഞ്ഞു നില്‍ക്കുന്നു.

 

 

 

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close