കണ്ണൂർ
വിഷ്ണുപ്രിയയുടെ കൊലപാതകം: പ്രതിയുടെ കസ്റ്റഡി ആവശ്യപ്പെട്ട് പോലീസ് അപേക്ഷ നൽകി
കണ്ണൂർ: ജില്ലയിലെ പാനൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ വള്ള്യായിൽ വിഷ്ണുപ്രിയ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതി ശ്യാംജിത്തിനെ ചോദ്യം ചെയ്യാനായി നാലുദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ ആവശ്യപ്പെട്ട് കോടതിയിൽ അപേക്ഷ നൽകി. വിഷ്ണുപ്രിയയുടെ ശരീരത്തിൽ ആഴത്തിലുള്ള 27 മുറിവുകൾ ഉണ്ടായതായി പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു. കഴുത്തിനേറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണം.
കൈകാലുകൾക്കും വയറിനും ആഴത്തിലുള്ള മുറിവുണ്ട്. പ്രണയനൈരാശ്യം കൊണ്ടുള്ള പകയാണ് കൊലയ്ക്ക് കാരണമെന്ന് മൊഴിയിൽ പറയുന്നുണ്ട്. വിഷ്ണുപ്രിയയുടെ മലപ്പുറത്തെ സുഹൃത്തിനെ കൊലപ്പെടുത്താനുള്ള ശ്രമവും ശ്യാംജിത്ത് നടത്തിയതായി മൊഴിയിൽ പറയുന്നു. വളരെ ആസൂത്രിതമായി ആലോചിച്ചുറപ്പിച്ച കൊലപാതകമാണ് പ്രതി നടത്തിയതെന്ന് പോലീസ് പറയുന്നു.