കണ്ണൂർ

കുത്തിവച്ചത് 7 നായ്ക്കൾക്ക്; കടിയേറ്റത് 25 പേർക്ക്

കണ്ണൂർ ∙ തെരുവുനായ്ക്കൾക്ക് പ്രതിരോധ കുത്തിയ്പ് നൽകാനുള്ള യജ്ഞത്തിന്റെ ഭാഗമായി ഇന്നലെയും മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ നഗരത്തിൽ ഇറങ്ങിയെങ്കിലും വാക്സീൻ നൽകാൻ കഴിഞ്ഞത് 7 നായ്ക്കൾക്കു മാത്രം. കഴിഞ്ഞ ദിവസങ്ങളിൽ പയ്യാമ്പലത്തും പരിസരത്തും മൃഗസ്നേഹികളുമായി ഇണക്കമുള്ള നായ്ക്കളെ അവർ ഭക്ഷണം നൽകി പിടികൂടി വാക്സിനേഷന് സജ്ജമാക്കുകയായിരുന്നു.

എന്നാൽ ഇന്നലെ പഴയ ബസ് സ്റ്റാൻഡ്, സ്റ്റേഡിയം പരിസരത്ത് വാക്സിനേഷൻ സംഘം എത്തിയപ്പോൾ നായ്ക്കൾ കടന്നുകളയുന്ന സ്ഥിതിയായിരുന്നു. വലയിട്ട് പിടികൂടാനായിരുന്നു ശ്രമമെങ്കിലും വല കാണുമ്പോൾ നായ്ക്കൾ ആ പരിസരത്തേക്ക് വരാതെ ഓടിമറഞ്ഞു.ഇന്നു മുതൽ രാവിലെയും വൈകിട്ടും വാക്സിനേഷന് സംഘങ്ങളെ നിയോഗിക്കും. മൃഗസ്നേഹികളുടെ സഹകരണത്തോടെയാണ് നായ്ക്കളെ പിടികൂടുക.

കഴിഞ്ഞ ദിവസം പേവിഷ ബാധ കാരണം പശു ചത്ത ‌എടക്കാട് ഭാഗത്തും ഇന്നു മുതൽ വാക്സിനേഷൻ നടത്തുമെന്ന് മൃഗസംരക്ഷണ വകുപ്പ് അധികൃതർ അറിയിച്ചു. ഇന്നലെ ജില്ലയിൽ 25 പേർക്കാണ് നായ്ക്കളുടെ കടിയേറ്റത്. തെരുവുനായ്ക്കളുടെ വന്ധ്യകരണത്തിനായി പടിയൂരിൽ ഒരുക്കിയ എബിസി കേന്ദ്രം അടുത്ത ആഴ്ചയോടെ സജ്ജമാക്കാൻ കഴിയുമെന്നു പ്രതീക്ഷിക്കുന്നതായി ജില്ലാ പഞ്ചായത്തും മൃഗസംരക്ഷണ വകുപ്പ് അധികൃതരും പറഞ്ഞു. രണ്ട് ഓപ്പറേഷൻ തിയറ്ററുകളുള്ളതിനാൽ കൂടുതൽ നായ്ക്കളെ ഒരേ ദിവസം വന്ധ്യംകരിക്കാൻ കഴിയും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close