കേരളം
സമയത്തിന് ആശുപത്രിയിലെത്തിച്ചെങ്കിലും ആംബുലൻസിൻ്റെ വാതിൽ തുറക്കാനാവാത്തതിനാൽ സ്കൂട്ടറിടിച്ച് പരുക്കേറ്റയാൾ മരിച്ചു
കോഴിക്കോട് : സമയത്തിന് ആശുപത്രിയിലെത്തിച്ചെങ്കിലും ആംബുലൻസിൻ്റെ വാതിൽ തുറക്കാനാവാത്തതിനാൽ സ്കൂട്ടറിടിച്ച് പരുക്കേറ്റയാൾ മരിച്ചു. ഫറോക്ക് കരുവൻതിരുത്തി എസ് പി ഹൗസിൽ കോയമോൻ(66) ആണ് മരിച്ചത്.
വാതിൽ മഴു കൊണ്ട് വെട്ടിപ്പൊളിച്ച് തുറന്ന് അത്യഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കോഴിക്കോട് സർക്കാർ ബീച്ച് ആശുപത്രിയിൽ നിന്ന് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയ ആംബുലൻസിൻ്റെ വാതിലാണ് തുറക്കാനാവാത്ത വിധം അടഞ്ഞുപോയത്.
ഇന്നലെ വൈകീട്ട് മൂന്നരയോടെയാണ് സംഭവം. സ്കൂട്ടറിടിച്ചു സാരമായി പരിക്കേറ്റ നിലയിൽ ഗവ. ബീച്ച് ആശുപത്രിയിലാണ് ഇയാളെ ആദ്യം എത്തിച്ചത്. പിന്നീട് ഇവിടെ നിന്നു ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടു പോയത്.
ബീച്ച് ആശുപത്രിയിലെ ആംബുലൻസിലാണ് മെഡിക്കൽ കോളജിലേക്കു കൊണ്ടുപോയത്. ആംബുലൻസിൻ്റെ വാതിൽ തുറക്കാൻ കഴിയാതെവന്നതോടെ ഒടുവിൽ മഴു ഉപയോഗിച്ച് വാതിൽ പ്പൊളിക്കുകയായിരുന്നു. പിന്നാലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കോയമോൻ അരമണിക്കൂറോളം ആംബുലൻസിനകത്ത് കുടുങ്ങിയതായി ബന്ധുക്കൾ പറയുന്നു. ചെറൂട്ടി റോഡിലെ സ്ഥാപനത്തിൽ സുരക്ഷാ ജീവനക്കാരനായ കോയമോൻ ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെ റെഡ് ക്രോസ് റോഡിന് സമീപത്തെ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച് ഇറങ്ങുമ്പോഴാണ് സ്കൂട്ടർ ഇടിച്ചത്.