കേരളം
ഇറച്ചിവെട്ട് യന്ത്രത്തില്‍ സ്വര്‍ണക്കടത്ത് നടത്തിയ കേസില്‍ സിനിമാ നിര്‍മ്മാതാവ് കസ്റ്റംസിന്റെ പിടിയിൽ
ഇറച്ചിവെട്ട് യന്ത്രത്തില്‍ സ്വര്‍ണക്കടത്ത് നടത്തിയ കേസില്‍, സിനിമാ നിര്‍മ്മാതാവ് കെ.പി. സിറാജുദ്ദീന്‍ കസ്റ്റംസിന്റെ പിടിയിലായി. സംഭവവുമായി ബന്ധപ്പെട്ട് തൃക്കാക്കര നഗരസഭാ വൈസ് ചെയര്‍മാന്‍ ഇബ്രാഹിംകുട്ടിയുടെ മകന്‍ ഉൾപ്പെടെയുള്ള മറ്റ് പ്രതികൾ നേരത്തെ അറസ്റ്റിലായിരുന്നു. ചാര്‍മിനാര്‍, വാങ്ക് തുടങ്ങിയ സിനിമകളുടെ നിര്‍മ്മാതാവാണ് സിറാജുദ്ദീന്‍.
ഏപ്രില്‍ 2നാണ് കേസിനാസ്പദമായ സംഭവം നടന്നത്. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ കാര്‍ഗോയില്‍ വന്ന ഇറച്ചിവെട്ട് യന്ത്രത്തില്‍ നിന്ന്, കസ്റ്റംസ് രണ്ടരക്കിലോ സ്വര്‍ണം പിടികൂടുകയായിരുന്നു. കേസ് അന്വേഷണത്തിന്റെ ഭാഗമായി തൃക്കാക്കര നഗരസഭാ വൈസ് ചെയര്‍മാന്‍ ഇബ്രാഹിംകുട്ടിയുടെ മകന്‍ ഷാബിന്‍ ഉൾപ്പെടെ, മൂന്നുപേരെ കസ്റ്റംസ് അറസ്റ്റ് ചെയ്തിരുന്നു.
പിടിയിലായവർ ഇത്തരത്തില്‍ മുന്‍പും സ്വര്‍ണം കടത്തിയിരുന്നതായി കസ്റ്റംസ് കണ്ടെത്തി. തുടർന്ന്, ഷാബിനെയും മറ്റു പ്രതികളെയും ചോദ്യം ചെയ്തതിൽ നിന്നും സിനിമാ നിര്‍മ്മാതാവ് കെ.പി. സിറാജുദ്ദീനാണ് ഗള്‍ഫില്‍ നിന്നും സ്വര്‍ണം അയച്ചതെന്ന് വ്യക്തമായി. ഹാജരാകണമെന്ന് ആവശ്യപ്പെട്ട് പലതവണ സിറാജുദ്ദീന്റെ വീട്ടില്‍ നോട്ടീസ് നല്‍കിയിട്ടും സിറാജുദ്ദീന്‍ ഹാജരായില്ല.
ചൊവ്വാഴ്ച ചെന്നൈയില്‍ വിമാനം ഇറങ്ങിയ ശേഷം നാട്ടിലേക്ക് വന്ന സിറാജുദ്ദീനെ കസ്റ്റംസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.