കണ്ണൂർ
ലഹരിക്കേസ്; ദിവസം ഒരു ലക്ഷം രൂപ വച്ച് നൈജിരീയക്കാരുടെ അക്കൗണ്ടിലേക്ക്, ദക്ഷിണാഫ്രിക്കക്കാരൻ അറസ്റ്റിൽ
കണ്ണൂർ∙ നഗരത്തിൽ 1.950 കിലോഗ്രാം എംഡിഎംഎ പിടിച്ചെടുത്ത കേസിൽ ദക്ഷിണാഫ്രിക്കക്കാരൻ അറസ്റ്റിൽ. ലഹരിമരുന്നു കേസിൽ ബെംഗളൂരു പരപ്പന അഗ്രഹാര ജയിലിൽ കഴിയുന്ന ജൊഹാനസ്ബർഗ് സ്വദേശി നെൽസൺ ഉനുഗ്വോയെ ആണ് പ്രത്യേക പൊലീസ് സംഘം അറസ്റ്റ് ചെയ്ത്. വടകരയിലെ ലഹരിമരുന്നു വിരുദ്ധ പ്രത്യേക കോടതിയുടെ ഉത്തരവു പ്രകാരം കസ്റ്റഡിയിൽ വാങ്ങി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ഇയാളെ നാളെ വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടിട്ടുണ്ട്.
ടൗൺ ഇൻസ്പെക്ടർ ശ്രീജിത് കൊടേരിയുടെ നേതൃത്വത്തിൽ ഇയാളെ ചോദ്യം ചെയ്തു തുടങ്ങി. കേസിലെ പ്രതികളായ ജാബിർ, ജനീസ് എന്നിവരെ ആന്റി നർകോട്ടിക് സെൽ എസിപി ജസ്റ്റിൻ ഏബ്രഹാമിന്റെ കസ്റ്റഡിയിൽ വിട്ടിട്ടുണ്ട്. കേസിൽ നൈജീരിയക്കാരിയായ പ്രൈസ് എന്ന സ്ത്രീയെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ആകെ 11 പേരാണ് കേസിൽ പ്രതികൾ.
നെൽസണിന്റെ സംഘത്തിൽ നിന്നാണ്, തെക്കിബസാർ സ്വദേശിയായ നിസാം അബ്ദുൽ ഗഫൂറിന്റെ സംഘത്തിനു ലഹരിമരുന്നു ലഭിക്കുന്നതെന്ന വിവരത്തെത്തുടർന്നാണ് അറസ്റ്റ്. ദിവസം ഒരു ലക്ഷം രൂപ വച്ച് നൈജിരീയക്കാരുടെ അക്കൗണ്ടിലേക്ക് നിസാം അയച്ചതായി വ്യക്തമായതായി പൊലീസ് അറിയിച്ചു. സിറ്റി അഡീഷനൽ എസ്പി പി.പി.സദാനന്ദനാണ് അന്വേഷണത്തിന്റെ മേൽനോട്ട ചുമതല..