കണ്ണൂർ
കാറ്റ്, മഴ, മിന്നൽ, കൃഷിനാശം
ചെറുപുഴ ∙ മലയോര മേഖലയിൽ ഉണ്ടായ കാറ്റിലും മഴയിലും വ്യാപക കൃഷി നാശം. ചെറുപുഴ പഞ്ചായത്തിലെ പാറോത്തുംനീർ, കോക്കടവ്, തെക്കൻമാവ് ഭാഗങ്ങളിലാണു നാശമുണ്ടായത്. റബർ, തെങ്ങ്, കമുക് എന്നിവയാണു നശിച്ചത്. പാറോത്തുംനീരിലെ പുളിന്താനം ദേവസ്വയുടെ 50 റബർ മരങ്ങളും തെങ്ങ്, കമുക് എന്നിവയും നശിച്ചു. മാമൂട്ടിൽ അഭിലാഷ്, പത്മാലയം വിനോദ്, വാളുകാരൻ ദേവസ്യാ, പുളിന്താനം ചെറിയാൻ, അറയ്ക്കൽ ജോസഫ്, ചക്കാലയ്ക്കൽ ഇഗ്ഷ്യേസ് എന്നിവരുടെ റബർ, കമുക്, തെങ്ങ് എന്നിവയും കാറ്റിൽ നശിച്ചു.
പെരിങ്ങോം ∙ വേനൽ മഴയോടൊപ്പം ഉണ്ടായ ശക്തമായ മിന്നലിൽ കുപ്പോൾ കടാംകുന്ന് റോഡിലെ കഴകക്കാരൻ സുരേന്ദ്രൻ, ഉണ്ണിപ്രവൻ പ്രസാദ് എന്നിവരുടെ വീടുകൾക്കു മിന്നലിൽ നാശനഷ്ടം സംഭവിച്ചു. കഴകക്കാരൻ സുരേന്ദ്രന്റെ വീട്ടുമുറ്റത്തെ തെങ്ങ് കത്തി നശിച്ച നിലയിലാണ്. ഇരുവരടെയും വീടുകളുടെ ചുമരും ശുചിമുറി ഭാഗങ്ങളും തകർന്നു. വയറിങ് മുഴുവനായും ഉപയോഗശൂന്യമായ നിലയിലാണ്. കാറ്റിൽ മരങ്ങൾ പൊട്ടി വീണു ചില കേന്ദ്രങ്ങളിൽ വൈദ്യുതി തൂണുകൾ തകരുകയും ചെയ്തു.