കേരളം

വഞ്ചനക്കേസില്‍ സുരേഷ് ഗോപിയുടെ സഹോദരന്‍ കോയമ്പത്തൂരില്‍ അറസ്റ്റില്‍

സ്വത്ത് വില്‍പ്പനയുമായി ബന്ധപ്പെട്ട വഞ്ചനാ കേസില്‍ ചലച്ചിത്ര നടനും രാജ്യസഭാംഗവുമായ സുരേഷ് ഗോപിയുടെ സഹോദരന്‍ സുനില്‍ ഗോപിയെ(55) കോയമ്പത്തൂര്‍ ജില്ലാ ക്രൈംബ്രാഞ്ച് പൊലീസ് അറസ്റ്റ് ചെയ്തു. കോടതി രജിസ്‌ട്രേഷന്‍ അസാധുവാക്കിയ സ്വത്ത് വില്‍പ്പനയുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്.

കോയമ്പത്തൂര്‍ ജി. എന്‍. മില്‍ റോഡിലെ ഗിരിധരന്‍(36)ന്റെ പരാതിയിലാണ് സുനില്‍ ഗോപി, റീന, ശിവദാസ് എന്നിവര്‍ക്കുനേരെ വഞ്ചനാകുറ്റത്തിന് കേസെടുത്തത്. കോയമ്പത്തൂര്‍ നവക്കര മാവുത്തംപതി വില്ലേജിലെ മയില്‍ സ്വാമിയുടെ 4.52 ഏക്കര്‍ ഭൂമി സുനില്‍ ഗോപി വാങ്ങിയിരുന്നു. ഇതിനിടെ ഈ സ്ഥലം വില്‍പ്പനയുമായി ബന്ധപ്പെട്ട് സിവില്‍ കേസ് കോടതിയില്‍ എത്തിയതോടെ കോടതി വില്‍പ്പന അസാധുവാക്കുകയായിരുന്നു.

ഇക്കാര്യം മറച്ചുവെച്ച് വ്യവസായിയായ ഗിരിധരന് സ്ഥലം കൈമാറാനായി 97 ലക്ഷം രൂപ മുന്‍കൂര്‍ പണം കൈപ്പറ്റുകയും 2021 നവംബര്‍ 24 ന് രജിസ്‌ട്രേഷന്‍ ചെയ്ത് നല്‍കുകയുമാണ് ചെയ്തത്.

പണം മറ്റ് രണ്ട് പ്രതികളും ചേര്‍ന്നാണ് വാങ്ങിയത്. തുടര്‍ന്ന് ഗിരിധരന്റെ അന്വേഷണത്തിലാണ് സ്ഥലത്തിന്റെ പേരില്‍ സിവില്‍ കേസ് നിലനില്‍ക്കുന്നതായും സ്ഥലം മറ്റൊരാളുടെ പേരിലാണെന്ന കാര്യവും കണ്ടെത്തിയത്. സുനില്‍ ഗോപിയോട് പണം തിരിച്ചു ചോദിക്കുകയും വഞ്ചിച്ച കാര്യം അന്വേഷിക്കുകയും ചെയ്‌തെങ്കിലും മറുപടി ലഭിക്കാതായതോടെ കോയമ്പത്തൂര്‍ പൊലീസില്‍ പരാതി നല്‍കി.

ഇതിനിടെ സുനില്‍ ഗോപി ലഭിച്ച പണം മറ്റ് രണ്ട് പ്രതികളുടെ അക്കൗണ്ടുകളിലും നിക്ഷേപിച്ച് കബളിപ്പിക്കാന്‍ ശ്രമിച്ചതോടെ പൊലീസ് കോഴിക്കോട് നിന്ന് ഇയാളെ ശനിയാഴ്ച കസ്റ്റഡിയിലെടുത്തു. ഇന്നു രാവിലെ അറസ്റ്റ് രേഖപ്പെടുത്തി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close