Uncategorized

യുക്രൈനില്‍ നിന്നുള്ള ആദ്യ ഇന്ത്യന്‍ സംഘം വൈകിട്ട് മുംബൈയിലെത്തും; മലയാളികളടക്കം 470 പേര്‍

യുക്രൈനില്‍ നിന്ന് പുറപ്പെട്ട ആദ്യ ഇന്ത്യന്‍ സംഘം റൊമേനിയയിലെ വിമാനത്താവളത്തിലെത്തി. മലയാളികള്‍ ഉള്‍പ്പെടെ 470 പേരാണ് ആദ്യ സംഘത്തിലുള്ളത്. വൈകിട്ടോടെ വിമാനം മുംബൈയിലെത്തിച്ചേരും. ബുക്കോവിനിയന്‍ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥികളാണ് സംഘത്തിലുള്ളത്. യുദ്ധം മൂന്നാം ദിവസവും തുടരുന്ന പശ്ചാത്തലത്തില്‍ ഭീതിയിലാണ് ഖാര്‍ക്കീവിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍. നിരവധി വിദ്യാര്‍ത്ഥികള്‍ മണിക്കൂറുകളായി ബങ്കറുകള്‍ക്കുള്ളില്‍ കുടുങ്ങിക്കിടക്കുകയാണ്. പലയിടത്തും ചുറ്റും നിരന്തരം സ്‌ഫോടനങ്ങളുടെ ശബ്ദം കേള്‍ക്കുന്നുണ്ടെന്ന് വിദ്യാര്‍ത്ഥികള്‍  പ്രതികരിച്ചു. വിലക്കയറ്റവും കടകളില്‍ സാധനങ്ങളുടെ ലഭ്യത കുറയുന്നതും മൂലം വിദ്യാര്‍ത്ഥികള്‍ ആശങ്കയിലാണ്. യുക്രൈനില്‍ കുടുങ്ങിക്കിടക്കുന്ന വിദ്യാര്‍ത്ഥികള്‍ ഇന്ത്യന്‍ എംബസിയുടെ നിര്‍ദേശം ലഭിക്കാതെ അതിര്‍ത്തികളിലേക്ക് യാത്ര ചെയ്യരുതെന്ന് നിര്‍ദേശമുണ്ട്. നിര്‍ദേശം ലഭിക്കാത്തവര്‍ നിലവില്‍ തുടരുന്ന സ്ഥലങ്ങളില്‍ നിന്ന് പുറത്തിറങ്ങരുത് എന്നും എംബസി നിര്‍ദേശിച്ചിട്ടുണ്ട്.

യുക്രൈന്‍ തലസ്ഥാനമായ കീവിന് 8 മൈല്‍ അകലെ അതിശക്തമായ ഏറ്റുമുട്ടല്‍ നടക്കുകയാണ്. കീവിലെ തന്ത്രപ്രധാന മേഖലകള്‍ പിടിച്ചെടുക്കാനാണ് റഷ്യന്‍ സൈന്യത്തിന്റെ ലക്ഷ്യം. വിമാനത്താവളത്തിനും വൈദ്യുതി നിലയത്തിനും സമീപം സ്‌ഫോടന പരമ്പരകള്‍ നടക്കുകയാണ്. കീവില്‍ റഷ്യന്‍ സേന മെട്രോ സ്‌റ്റേഷന്‍ തകര്‍ത്തെന്നാണ് റിപ്പോര്‍ട്ട്. റഷ്യയുടെ ഇല്യൂഷന്‍ വിമാനം വെടിവെച്ചിട്ടെന്നാണ് യുക്രൈന്‍ അവകാശവാദം. ഡൈസയില്‍ നിന്ന് വിദേശ ചരക്ക് കപ്പലുകള്‍ റഷ്യ തകര്‍ത്തെന്ന് യുക്രൈന്‍ സ്ഥിരീകരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close