ആരോഗ്യം

വാവ സുരേഷിന്‍റെ ആരോഗ്യ നില മെച്ചപ്പെടുന്നു.

പാമ്പുകടിയേറ്റതിനെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന വാവ സുരേഷിന്‍റെ ആരോഗ്യ നില മെച്ചപ്പെടുന്നു. വെന്‍റിലേറ്റര്‍ മാറ്റിയതിന് ശേഷം നല്ല പുരോഗതിയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

അപകടനില തരണം ചെയ്തിട്ടില്ലാത്തതിനാല്‍ തീവ്രപരിചരണ വിഭാഗത്തില്‍ തന്നെ തുടരേണ്ടി വരുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

56 മണിക്കൂര്‍ നീണ്ട ചികിത്സയ്ക്ക് ഒടുവിലാണ് വാവ സുരേഷിന്‍റെ ആരോഗ്യ നിലയില്‍ ആശ്വാസകരമായ വാര്‍ത്ത വന്നത്. ഇന്നലെ കണ്ണു തുറക്കുകയും സ്വന്തമായി ശ്വസിക്കുകയും ചെയ്തതോടെ വെന്‍റിലേറ്ററില്‍ നിന്നും മാറ്റുകയായിരുന്നു. അതിന് ശേഷം കാര്യമായ പ്രശ്നങ്ങള്‍ ഒന്നും തന്നെ റിപ്പോര്‍ട്ട് ചെയ്തില്ല. നല്ല പുരോഗതിയുണ്ടെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. തലച്ചോറിലേക്കുള്ള രക്തയോട്ടം തിരികെ കൊണ്ടുവരാന്‍ സാധിച്ചിട്ടുണ്ട്. പ്രതികരണ ശേഷിയും തിരിച്ച്‌ കിട്ടി. എങ്കിലും തീവ്ര പരിചരണ വിഭാഗത്തില്‍ നിന്നും ഉടന്‍ പുറത്തിറക്കാന്‍ സാധിക്കില്ലെന്നാണ് പറയുന്നത്. അടുത്ത 12 മണിക്കൂര്‍ നിര്‍ണായകമാണ്. മരുന്നുകളോട് പ്രതികരിക്കുന്നത് ശുഭ പ്രതീക്ഷ നല്‍കുന്നുണ്ട്. ഇന്ന് 10 മണിയോടെ ഇറങ്ങുന്ന മെഡിക്കല്‍ ബുള്ളറ്റിനില്‍ ആരോഗ്യ നിലയുടെ പുതിയ വിവരങ്ങള്‍ ഉണ്ടാകും.

ചങ്ങനാശ്ശേരിക്കടുത്ത് കുറിച്ചിയില്‍വെച്ച്‌ തിങ്കളാഴ്ച 4.30-ഓടെയാണ് വാവ സുരേഷിന് പാമ്ബ് കടിയേറ്റത്. ഏഴടി നീളമുള്ള മൂര്‍ഖനെ പിടിച്ച്‌ ചാക്കിലേക്ക് മാറ്റുന്നതിനിടെ പൊടുന്നനെ വളഞ്ഞുവന്ന് സുരേഷിന്‍റെ വലതുതുടയില്‍ കടിക്കുകയായിരുന്നു. അതീവ ഗുരുതരാവസ്ഥയിലായിരുന്ന സുരേഷിനെ ആദ്യം കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു പ്രവേശിപ്പിച്ചത്. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. വാവ സുരേഷിന്‍റെ ചികിത്സക്കായി ഡോക്ടര്‍മാരുടെ പ്രത്യേക സംഘത്തെ തന്നെ സര്‍ക്കാര്‍ നിയോഗിച്ചിട്ടുണ്ട്. ചികിത്സയുടെ മുഴുവന്‍ ചെലവും സര്‍ക്കാരാണ് വഹിക്കുന്നത്.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close