കേരളം
കുഞ്ഞിനെ തട്ടിയെടുത്തത് സുഹൃത്തിനൊപ്പം ജീവിക്കാൻ; നീതു റിമാൻഡിൽ.
ഗാന്ധിനഗര്‍: കോട്ടയം മെഡിക്കല്‍ കോളജില്‍ നിന്നും നവജാത ശിശുവിനെ തട്ടികൊണ്ടു പോയ കേസില്‍ പിടിയിലായ നിതുവിനെ കോടതി റിമാന്‍ഡ് ചെയ്തു.
ഏറ്റുമാനൂര്‍ മജിസ്ട്രേറ്റ് കോടതിയാണ് പ്രതിയെ റിമാന്‍ഡ് ചെയ്തത്. നീതുവിനെ 14 ദിവസം ജുഡീഷല്‍ കസ്റ്റഡിയില്‍ വിട്ടു. കുഞ്ഞിനെ തട്ടിയെടുത്തതു സുഹൃത്തിനൊപ്പം ജീവിക്കുന്നതിനായിട്ടാണെന്നാണ് നീതു പോലീസിന് നല്കിയ മൊഴി. സുഹൃത്ത് ഇബ്രാഹിം ബാദുഷായുമായുള്ള ബന്ധം തകരാതിരിക്കുന്നതിനായിട്ടായിരുന്നു കുഞ്ഞിനെ തട്ടിയെടുക്കാന്‍ തീരുമാനിച്ചത്. ആശുപത്രിയിലെ പ്രസവ വാര്‍ഡില്‍ എത്തി കുഞ്ഞിനെ തട്ടിയെടുത്ത് ഹോട്ടലില്‍ എത്തിയ നീതു ആദ്യം ചെയ്തതു കുഞ്ഞിനൊപ്പമുള്ള ചിത്രങ്ങള്‍ സുഹൃത്ത് ഇബ്രാഹിം ബാദുഷായക്കു അയച്ചു കൊടുക്കുകയായിരുന്നു. തുടര്‍ന്നു ഇബ്രാഹിം ബാദുഷയെയും അയാളുടെ കുടുംബത്തെയും നീതുരാജ് വിഡിയോ കോള്‍ ചെയ്തു. താന്‍ പ്രസവിച്ച കുഞ്ഞാണെന്ന് അവകാശപ്പെട്ടാണു ഫോട്ടോ അയച്ചു കൊടുത്തത്. കുഞ്ഞിനെ സ്വന്തം കുട്ടിയായി വളര്‍ത്താന്‍ തന്നെയായിരുന്നു നീതു തീരുമാനിച്ചിരുന്നത്. ഇവരുടെ ഭര്‍ത്താവ് വിദേശത്താണ്. നീതു രണ്ടു വര്‍ഷമായി ഇബ്രാഹിമുമായി അടുപ്പത്തിലാണ്. ഇവര്‍ ടിക് ടോക് വഴിയാണ് പരിചയപ്പെട്ടത്. വിവാഹ മോചിതയാണെന്നാണ് നിതു സുഹൃത്തിനോട് പറഞ്ഞിരുന്നത്. ഇവര്‍ തമ്മിലുള്ള ബന്ധം ദൃഢമായതോടെ സുഹൃത്ത് നിതുവിന്റെ വീട്ടിലെ നിത്യ സന്ദര്‍ശകനായി മാറുകയും ചെയ്തു. ഇതിനിടയില്‍ നിതു ഗര്‍ഭണിയായി. ഭര്‍ത്താവില്‍ നിന്നും ഗര്‍ഭിണിയായെന്നും ഭര്‍ത്താവിനോടും സുഹൃത്തില്നിന്നാണെന്നു സുഹൃത്തിനോടും പറഞ്ഞു. പിന്നീട് ഗര്‍ഭം അലസി പോയെങ്കിലും വിവരം ഭര്‍ത്താവിനോട് മാത്രമേ പറഞ്ഞിരുന്നുള്ളു. ഇക്കാര്യം സുഹൃത്തിനോടു പറഞ്ഞാല്‍ ഇയാള്‍ തന്നില്‍ നിന്നും അകന്നു പോകുമെന്നാണ് നിതു കരുതിയിരുന്നത്. കഴിഞ്ഞ ഫെബ്രുവരിയിലാണ് ഗര്‍ഭിണിയാണെന്ന കാര്യ പറഞ്ഞത്. തുടര്‍ന്നു ഈ വിവരം ഇബ്രാഹിമിന്റെ വീട്ടുകാരും അന്വേഷിച്ചു തുടങ്ങി. ഈ സാഹചര്യത്തിലാണ് ഈ മാസം അവസാനത്തോടെ കുഞ്ഞിനെ തട്ടിയെടുക്കാന്‍ നിതു പദ്ധതി തയാറാക്കിയത്. ആദ്യം എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പോകുമെന്നാണ് ഇബ്രാഹിമിനെ അറിയിച്ചിരുന്നത്. എന്നാല്‍ ചങ്ങനാശേരിയില്‍ പഠിച്ചിട്ടുള്ള നീതു മെഡിക്കല്‍ കോളജിലെത്തുകയായിരുന്നു. പ്രസവത്തിനായി കോട്ടയം മെഡിക്കല്‍ കോളജില്‍ അഡ്മിറ്റാണെന്നും സുഹൃത്തിനെ അറിയിച്ചിരുന്നു. കുഞ്ഞിനെ കാണിച്ചാല്‍ ഇബ്രാഹിമുമായുള്ള ബന്ധം തുടരാമെന്നും ഇരുവര്‍ക്കും ഒരുമിച്ചു ജീവിക്കാമെന്നുമാണ് നീതു കരുതിയിരുന്നത്. ഈ അടുത്ത കാലത്ത് സുഹൃത്തിനു മറ്റൊരു കല്യാണം കഴിക്കാനും പദ്ധതിയുണ്ടായിരുന്നു. ഇതു തടയാന്‍ കൂടിയാണ് കുഞ്ഞിനെ തട്ടിയെടുത്തത്. കുഞ്ഞിനെ കാണിച്ചാല്‍ സുഹൃത്തിനെ വിവാഹത്തില്‍ നിന്നും തടയാന്‍ കഴിയുമെന്നും നിതു കരുതിയിരുന്നു. കഴിഞ്ഞ നാലിന് കോട്ടയത്ത് എത്തിയ നീതു മെഡിക്കല്‍ കോളജ് ഗൈനക്കോളജി വിഭാഗത്തില്‍ നേരത്തെ എത്തി സാഹചര്യം വിലയിരുത്തി. തുടര്‍ന്നാണ് മോഷണം നടത്തിയത്. കേസില്‍ പ്രതി നീതു മാത്രമാണെന്നും സുഹൃത്ത് ഇബ്രാഹീം ബാദുഷയ്ക്കു സംഭവത്തില്‍ പങ്കില്ലെന്നും ജില്ലാ പോലീസ് ചീഫ് ഡി. ശില്പ അറിയിച്ചു. കോട്ടയത്ത് നടത്തിയ പത്ര സമ്മേളനത്തിലാണ് ജില്ലാ പോലീസ് ചീഫ് ഇക്കാര്യം അറിയിച്ചത്. നീതുവിന്റെ പക്കല്‍ നിന്നും ഇബ്രാഹീം ബാദുഷ 30 ലക്ഷം രൂപയും സ്വര്‍ണവും തട്ടിയെടുത്തിട്ടുണ്ട്. എന്നാല്‍ ഇതിന് കൂഞ്ഞിനെ തട്ടിയെടുത്ത കേസുമായി ബന്ധമില്ല, ബ്ലാക്ക് മെയിലിംഗ് നടത്തി പണം തട്ടിക്കുകയല്ല മറിച്ച് ഇബ്രാഹിമുമുള്ള ബന്ധം തകരാതെ സംരക്ഷിക്കുകയായിരുന്നു നീതുവിന്റെ ലക്ഷ്യം. കുഞ്ഞിനെ വീണ്ടെടുത്തു നല്കിയ പോലീസ് ഉദ്യോഗസ്ഥര്‍ക്കു പാരിതോഷികം നല്‍കുമെന്നും ഡി. ശില്പ പറഞ്ഞു.