കേരളം

കെഎസ്ആർടിസി ഷെഡ്യൂളുകൾക്ക് പകരമായി കെ സ്വിഫ്റ്റ് ബസുകൾ; പ്രതിഷേധവുമായി പ്രതിപക്ഷ സംഘടനകൾ

നിലവിലുള്ള കെഎസ്ആർടിസി ഷെഡ്യൂളുകൾക്ക് പകരമായി കെ സ്വിഫ്റ്റ് ബസുകൾ അനുവദിച്ചുള്ള ഉത്തരവിൽ പ്രതിഷേധവുമായി കെഎസ്ആർടിസിയിലെ പ്രതിപക്ഷ സംഘടനകൾ. കെഎസ്ആർടിസിക്ക് സാമ്പത്തിക ലാഭമുണ്ടാക്കുന്ന സർവീസുകൾ സ്വിഫ്റ്റിലേക്ക് മാറ്റി തൊഴിലാളികളെയടക്കം വഞ്ചിക്കുന്നുവെന്നാണ് ആക്ഷേപം.നിലമ്പൂർ – ബാംഗ്ലൂർ സർവീസ് ഉൾപ്പടെ ഇപ്പോൾ മികച്ച വരുമാനമുള്ള 7 സർവീസുകളാണ് കെ – സ്വിഫ്റ്റിലേക്ക് മാറ്റുന്നത്.

കെഎസ്ആർടിസിയെ സ്വിഫ്റ്റ് പദ്ധതി ഒരു തരത്തിലും ബാധിക്കില്ലെന്നായിരുന്നു ഗതാഗത മന്ത്രി ഉൾപ്പടെ പറഞ്ഞിരുന്നത്. കെ സ്വിഫ്റ്റ് ബസുകൾ ദീർഘദൂര സർവീസുകളെ കവർന്നെടുക്കുമെന്നും കെഎസ്ആർടിസിയെ തകർക്കുമെന്നും പ്രതിപക്ഷ സംഘടനകളും വാദിച്ചു. ഇന്നലെ ഇറങ്ങിയ ഈ ഉത്തരവിൽ കെഎസ്ആർടിസിയുടെ 7 സർവീസുകളാണ് കെ – സ്വിഫ്റ്റിലേക്ക് മാറുന്നത്. കൊട്ടാരക്കര – കൊല്ലൂർ, നിലമ്പൂർ – ബാംഗ്ലൂർ ഉൾപ്പടെയുളള വരുമാനം അധികമായി ലഭിക്കുന്ന സർവീസുകൾ കെ- സ്വിഫ്റ്റിലേക്ക് മാറ്റുന്നതിനെതിരെയാണ് പ്രതിഷേധം. കെഎസ്ആർടിസിയെ കുളം തോണ്ടാനുള്ള ബോധപൂർവമായ ശ്രമമാണ് നടക്കുന്നതെന്ന് പ്രതിപക്ഷ സംഘടനകൾ ആരോപിക്കുന്നു. കോർപ്പറേഷന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ പ്രതിഷേധം ശക്തമാക്കാനാണ് യൂണിയനുകളുടെ തീരുമാനം.

ഒരു വർഷത്തിനുള്ളിൽ കെഎസ്ആർടിസിയുടെ 700 സൂപ്പർ ഫാസ്റ്റ് സർവീസുകൾ സ്വിഫ്റ്റിലേക്ക് മാറ്റാനാണ് മാനേജ്മെന്റ് തീരുമാനം. സ്വിഫ്റ്റ് ബസ്സുകളുടെ വരുമാനമടക്കം മാനേജ്മെന്റ് ചൂണ്ടിക്കാട്ടുന്നുമുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close