Uncategorized

ഓപ്പറേഷന്‍ ഗംഗ: യുക്രൈനില്‍ നിന്ന് അഞ്ചാമത്തെ വിമാനം ഡല്‍ഹിയിലെത്തി

റഷ്യന്‍ അധിനിവേശത്തിനിടെ യുക്രൈനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിനുള്ള അഞ്ചാമത്തെ രക്ഷാദൗത്യ വിമാനം ഡല്‍ഹിയിലെത്തി. റൊമാനിയയിലെ ബുക്കാറസ്റ്റില്‍ നിന്നുള്ള വിമാനത്തില്‍ 249 പേരാണ് എത്തിയത്. ഇതോടെ യുക്രൈനില്‍ നിന്നും ഓപറേഷന്‍ ഗംഗ എന്ന രക്ഷാദൗത്യത്തിന്റെ ഭാഗമായി നാട്ടില്‍ മടങ്ങിയെത്തിയവരുടെ എണ്ണം 1156 ആയി.

യുക്രൈനില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരികെയെത്തിക്കാന്‍ ഓപ്പറേഷന്‍ ഗംഗ ഇന്നും തുടരും. ഇന്ത്യക്കാരെ തിരികെയെത്തിക്കാന്‍ കേന്ദ്രം കൂടുതല്‍ ലോകരാജ്യങ്ങളുടെ സഹകരണം തേടിയിട്ടുണ്ട്. .യുക്രൈന്റെ ഹംഗറി, പോളണ്ട്, സ്ലോവാക്യ, റൊമാനിയ അതിര്‍ത്തികളിലൂടെ കൂടുതല്‍ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനാണ് ശ്രമം. ഇതിനു പുറമേ മോള്‍ഡോവ വഴിയും സംഘമെത്തും. ഇന്ത്യക്കാരെ വളരെ വേഗത്തില്‍ തിരിച്ചെത്തിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ഇന്നലെ അടിയന്തര യോഗം ചേര്‍ന്നിരുന്നു. ഇന്നുമുതല്‍ അഞ്ച് രാജ്യങ്ങള്‍ വഴി രക്ഷാദൗത്യം ഊര്‍ജിതമാക്കാനാണ് തീരുമാനം.

യുദ്ധാം അഞ്ചാം ദിവസവും തുടരുന്ന പശ്ചാത്തലത്തില്‍ അതിവേഗം നാടണയാന്‍ ശ്രമിക്കുന്നവരുടെ വലിയ കൂട്ടമാണ് പോളണ്ട് അതിര്‍ത്തിയിലുളളത്. പോളണ്ട് അതിര്‍ത്തിയില്‍ വന്‍ തിരക്കായതിനാലാണ് പൗരന്മാരെ ഇന്ത്യയിലെത്തിക്കാന്‍ എംബസി ഹംഗറി, റോമാനിയ അതിര്‍ത്തികളുടെ സാധ്യത കൂടി തേടിയത്. യുക്രൈനില്‍ നിന്ന് ഇന്ത്യക്കാരുമായി രണ്ട് വിമാനങ്ങള്‍ കൂടി ഇന്നെത്തും. റോമാനിയയില്‍ നിന്നും ഹംഗറിയില്‍ നിന്നും ഓരോ വിമാനങ്ങള്‍ കൂടി ഇന്ന് പുറപ്പെടും.

യുക്രൈന്‍ അതിര്‍ത്തിയിലെ ഷെഹിനിയില്‍ നിന്നും ഇന്നുമുതല്‍ 10 ബസുകള്‍ സജ്ജമാക്കിയിട്ടുണ്ടെന്ന് പോളണ്ടിലെ ഇന്ത്യന്‍ എംബസി അറിയിച്ചിട്ടുണ്ട്. ക്രാക്കോവിക്, ബുഡോമിയര്‍സ് എന്നിവിടങ്ങളില്‍ നിന്നും ബസുകള്‍ പുറപ്പെടും. ബസുകളില്‍ റിസര്‍വ് ചെയ്യാന്‍ കണ്‍ട്രോള്‍ റൂമില്‍ വിളിക്കണമെന്നും എംബസി അറിയിച്ചിട്ടുണ്ട്. രക്ഷാദൗത്യം പൂര്‍ത്തിയാക്കുന്നതുവരെ ബസ് സര്‍വീസ് ഉണ്ടാകുമെന്ന ആശ്വാസകരമായ വിവരവും എംബസി പങ്കുവെച്ചിട്ടുണ്ട്. 48225400000,+48795850877, +48792712511 എന്നീ നമ്പരുകളില്‍ എംബസിയെ ബന്ധപ്പെടാം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close