കണ്ണൂർ
പിഴ ഈടാക്കിയിട്ടും രക്ഷയില്ല; മുടക്കമില്ലാതെ മാലിന്യം തള്ളൽ.
ചപ്പാരപ്പടവ്: പൊതുഇടങ്ങളിൽ മാലിന്യം തള്ളുന്നവർക്കെതിരെ ചപ്പാരപ്പടവ് പഞ്ചായത്ത് പിഴ അടക്കമുള്ള കർശന നടപടി തുടരുമ്പോഴും മാലിന്യം തള്ളൽ തുടരുന്നു. സംസ്ഥാന പാതയായ തളിപ്പറമ്പ്-കുർഗ് അതിർത്തി പാതയിലെ ഒടുവള്ളി വളവിലും സമീപ പ്രദേശത്തുമാണ് കഴിഞ്ഞ ദിവസം മാലിന്യം തള്ളിയത്. പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യമാണ് വിവിധ ഇടങ്ങളിലായി തള്ളിയത്. ദിവസങ്ങൾക്ക് മുൻപ് ബാർബർ ഷോപ്പിലെ മാലിന്യങ്ങൾ ചാക്കുകളിൽ കെട്ടി ഇവിടെ തള്ളിയിരുന്നു. ഇത് ചെയ്തവരെ കണ്ടെത്തി വൻ പിഴയും ചുമത്തിയിരുന്നു.
എന്നിട്ടും മാലിന്യം വലിച്ചെറിയുന്നത് തുടരുകയാണ്. അതേസമയം, ഇവിടങ്ങളിൽ വീടുകളോ നിരീക്ഷണ ക്യാമറകളോ ഇല്ലാത്തതാണ് മാലിന്യം തള്ളൽ വർധിക്കാൻ കാരണമെന്ന് നാട്ടുകാർ പറയുന്നു. ഇവിടെ സോളർ ലൈറ്റുകൾ സ്ഥാപിച്ചിരുന്നെങ്കിലും രണ്ടു വർഷം മുൻപ് മോഷണം പോയി. സന്ധ്യയോടെ ഇരുട്ടാകുന്ന അവസ്ഥയാണ്. മാലിന്യം തള്ളുന്നവർക്ക് അനുകൂലമായ സാഹചര്യമാണ് ഇവിടെ ഉള്ളത്. അതിനാൽ സോളർ ലൈറ്റും നിരീക്ഷണ ക്യാമറകളും അടിയന്തരമായി സ്ഥാപിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.