കേരളം

സ്വകാര്യ വ്യക്തികള്‍ കയ്യേറിയ സര്‍ക്കാര്‍ ഭൂമി തിരിച്ചുപിടിച്ച് ഭൂരഹിതരില്ലാത്ത കേരളം യാഥാര്‍ത്ഥ്യമാക്കും റവന്യൂ മന്ത്രി കെ രാജന്‍.

സ്വകാര്യ വ്യക്തികള്‍ കയ്യേറിയ സര്‍ക്കാര്‍ ഭൂമി തിരിച്ചുപിടിച്ച് ഭൂരഹിതരില്ലാത്ത കേരളം യാഥാര്‍ത്ഥ്യമാക്കുമെന്ന് റവന്യൂ മന്ത്രി കെ രാജന്‍ പറഞ്ഞു. സര്‍വേ ഓഫീസ് ടെക്നിക്കല്‍ എംപ്ലോയീസ് യൂണിയന്‍ (എസ്ഒടിഇയു) സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡിജിറ്റല്‍ സര്‍വെയിലൂടെ നാല് വര്‍ഷം കൊണ്ട് കേരളത്തില്‍ റീസര്‍വെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കും. ആധുനിക സര്‍വെ ഉപകരണങ്ങള്‍ ഉപയോഗിച്ചു റീസര്‍വെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ ഏകീകൃത തണ്ടപ്പേര്‍ സിസ്റ്റം നടപ്പിലാക്കുന്ന ആദ്യ സംസ്ഥാനമായി കേരളം മാറും. റീസര്‍വെ കഴിയുന്നതോടെ ഭൂപരിഷ്കരണ നിയമത്തിനനുസൃതമായി മിച്ചഭൂമി കണ്ടെത്താനും ഏറ്റെടുക്കാനും അതോടൊപ്പം സര്‍ക്കാര്‍ ഭൂമി പൂര്‍ണ്ണമായും സംരക്ഷിക്കാനും കഴിയുമെന്നും മന്ത്രി പറഞ്ഞു. എസ്ഒടിഇയു സംസ്ഥാന പ്രസിഡന്റ് സിജു പി തോമസ് അധ്യക്ഷത വഹിച്ചു. സിപിഐ ജില്ലാ സെക്രട്ടറി കെ കെ വത്സരാജ്, ജോയിന്റ് കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി ജയശ്ചന്ദ്രന്‍ കല്ലിംഗല്‍, കെ എ ശിവന്‍, നരേഷ് കുന്നിയൂര്‍, എം യു കബീര്‍, ജി സുധാകരന്‍നായര്‍, വി വി ഹാപ്പി, എം എം നജീം, ജി സജീബ്കുമാര്‍, എം ജെ ബെന്നിമോന്‍, യു സിന്ധു, എന്‍ അനില്‍ തുടങ്ങിയവര്‍ സംസാരിച്ചു. യൂണിയന്‍ ജനറല്‍ സെക്രട്ടറി വി കെ അജിമോന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു കെ സഞ്ജയ്ദാസ് സ്വാഗതവും എന്‍ ബാബുരാജ് നന്ദിയും പറഞ്ഞു. പൊതുജനങ്ങള്‍ക്ക് വേഗത്തില്‍ സേവനങ്ങള്‍ ലഭ്യമാക്കാന്‍ കഴിയുന്ന ഡിജിറ്റല്‍ സര്‍വെ പദ്ധതിയെ സ്വാഗതം ചെയ്യുന്നതായും പദ്ധതിക്ക് പൂര്‍ണ പിന്തുണ നല്‍കുന്നതിനും സമ്മേളനം തീരുമാനിച്ചു. ഭാരവാഹികളായി സിജു പി തോമസ് (ജനറൽ സെക്രട്ടറി), വി ജെ അജിമോൻ (പ്രസിഡന്റ്), രമേശ് ഗോപാലകൃഷ്ണന്‍, സഞ്ജയ് ദാസ്, ഷീജ എ സി (വൈസ് പ്രസിഡന്റുമാര്‍), എസ് അരുള്‍, ദിനു ആര്‍, ബാബു രാജ് (ജോയിന്റ് സെക്രട്ടറി), എം മനോജ് (ട്രഷറര്‍) എന്നിവരെ സമ്മേളനം തെരഞ്ഞെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close