കേരളം
കുനൂർ ഹെലികോപ്റ്റര്‍ ദുരന്തത്തിന് കാരണമായത് മോശം കാലാവസ്ഥയെന്ന് അന്വേഷണ സംഘം.
രാജ്യത്തിന്റെ പ്രഥമ ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് ബിപിന്‍ റാവത്ത് ഉള്‍പ്പെടെ 14 പേരുടെ മരണത്തിന് ഇടയാക്കിയ ഹെലികോപ്റ്റര്‍ ദുരന്തത്തിന് കാരണമായത് മോശം കാലാവസ്ഥയെന്ന് അന്വേഷണ സംഘം. ഇതുസംബന്ധിച്ച് കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങിന് സംഘം വിശദീകരണം നല്‍കി. അന്വേഷണ റിപ്പോര്‍ട്ട് സംബന്ധിച്ച് കേന്ദ്രമന്ത്രിക്ക് 45 മിനിറ്റോളമാണ് വിശദീകരണം നല്‍കിയത്. എയര്‍ മാര്‍ഷല്‍ മാനവേന്ദ്ര സിങ്ങിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം പൂര്‍ത്തിയാക്കിയത്. അപകടം നടക്കുന്നതിന് എട്ടുമിനിറ്റ് മുമ്പ് വിങ് കമാന്‍ഡര്‍ പൃഥ്വി സിങ് ചൗഹാന്‍ ഹെലികോപ്റ്റര്‍ ലാന്‍ഡ് ചെയ്യാന്‍ പോകുകയാണെന്ന് പറഞ്ഞിരുന്നു.
റയില്‍വേ ട്രാക്കിന് മുകളിലൂടെ വളരെ താഴ്ന്നാണ് ഹെലികോപ്റ്റര്‍ പറത്തിയിരുന്നത്. ഹെലികോപ്റ്ററിനെ കട്ടിയുള്ള മേഘപാളി മൂടിയത് കാഴ്ചയെ മറച്ചുവെന്നുമാണ് കണ്ടെത്തല്‍.
ഡിസംബര്‍ എട്ടിനാണ് ഊട്ടിക്ക് സമീപം കുനൂരില്‍ വച്ച് റഷ്യന്‍ നിര്‍മ്മിത ഹെലികോപ്റ്ററായ എംഐ-17വി5 അപകടത്തില്‍പെട്ടത്. ബിപിന്‍ റാവത്തിനെ കൂടാതെ ഭാര്യ മധുലികയും 12 സൈനികരുമാണ് അപകടത്തില്‍ കൊല്ലപ്പെട്ടത്.