ഇരിട്ടി

മണിക്കൂറോളം ആശങ്കയുടെ മുൾമുനയിലാക്കി കാട്ടാനക്കൂട്ടം; ഇരുചക്ര യാത്രക്കാരൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.

ഇരിട്ടി : ജനവാസ മേഖലകളിൽ ഭീതി പരത്തി വീണ്ടും കാട്ടാനക്കൂട്ടം എത്തി. പാലപ്പുഴ ഹാജി റോഡിൽ ചാക്കാട് എത്തിയ കാട്ടാന 5 മണിക്കൂറോളം ജനങ്ങളെ ആശങ്കയുടെ മുൾമുനയിലാക്കി. ഇരുചക്ര യാത്രക്കാരൻ കാട്ടാനയുടെ മുന്നിൽ നിന്നു തലനാരിഴയ്ക്കാണു രക്ഷപ്പെട്ടത്. ആറളം പാലത്തിനു സമീപം വരെ എത്തിയ കൊമ്പനാനയെ വനപാലകർ തുരത്തി ആറളം ഫാം കയറ്റി വിട്ട ശേഷമാണു ആശങ്ക ഒഴിവായത്.

6 മാസത്തിനിടെ 7–ാം തവണയാണ് ആറളം പാലത്തിനു സമീപം വരെ കാട്ടാന എത്തുന്നത്. ഇന്നലെ രാവിലെ ഏഴോടെ ഹാജി റോഡിലാണു ആനയെ ആദ്യം കാണുന്നത്. ബാവലി പുഴയും കടന്നു ആറളം പാലത്തിനു താഴെയുള്ള പുഴ തുരുത്തിൽ ആന തമ്പടിച്ചു. വനപാലകർ സ്ഥലത്തു എത്തിയെങ്കിലും സ്കൂൾ കുട്ടികൾ ഉൾപ്പെടെ പാലത്തിലൂടെ കടന്നു പോകുന്ന സമയം ആയതിനാൽ 10 നാണു തുരത്താൻ തുടങ്ങിയത്.

പാലത്തിന് അടിവശത്ത് കൂടെ പുഴക്കര കാപ്പുംകടവ് വഴി ആറളം ഫാമിലേക്കു ഓടിച്ചു കയറ്റി. സ്ഥിരമായി പുഴ വഴി ആനകൾ എത്തുന്നതിനാൽ പ്രദേശവാസികൾ ഭീതിയിലാണ്. കൊട്ടിയൂർ റേഞ്ചർ സുധീർ നേരോത്തിന്റെ നേതൃത്വത്തിൽ വനപാലകരും ആറളം പൊലീസും സ്ഥലത്ത് എത്തിയിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close