കണ്ണൂർ

ഗതാഗത നിയമ ലംഘനങ്ങൾ ഇനി എഐ ക്യാമറയിൽ കുടുങ്ങും; 800 മീറ്റർ വരെ ദൂരത്തിലുള്ള നിയമ ലംഘനങ്ങൾ ഒപ്പിയെടുക്കും

കണ്ണൂർ ∙ ഗതാഗത നിയമ ലംഘനങ്ങൾ പിടികൂടാനായി സ്ഥാപിച്ച അത്യാധുനിക നിരീക്ഷണ ക്യാമറകൾ വൈകാതെ പ്രവർത്തന സജ്ജമാകും. 50 ക്യാമറകളാണു ജില്ലയിൽ സ്ഥാപിച്ചത്. മോട്ടർ വാഹന വകുപ്പിന്റെ എൻഫോഴ്സ്മെന്റ് വിഭാഗത്തിന്റെ ഓഫിസിനൊപ്പം മട്ടന്നൂരിലാണു കൺട്രോൾ റൂം സജ്ജമാക്കുന്നത്. സേഫ് കേരള പദ്ധതിയുടെ ഭാഗമായി സംസ്ഥാന വ്യാപകമായി ക്യാമറകൾ സ്ഥാപിക്കുന്നതിന്റെ ഭാഗമായാണു ജില്ലയിലും ക്യാമറകൾ സജ്ജമാക്കിയത്. സംസ്ഥാനത്ത് 700 ക്യാമറകൾ സ്ഥാപിക്കുന്നത് ഏറെക്കുറെ പൂർത്തിയായി. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) സഹായത്തോടെയാണു ക്യാമറകളുടെ പ്രവർത്തനം. മോട്ടർ വാഹന വകുപ്പിനുവേണ്ടി കെൽട്രോണാണു പദ്ധതി നടപ്പാക്കുന്നത്.

പൊതുവിലുള്ള ട്രാഫിക് നിയമലംഘനങ്ങളും പാർക്കിങ്‌ നിയമലംഘനങ്ങളും കണ്ടെത്തുന്നതിനായി ക്യാമറകൾ ക്രമീകരിക്കും. സൗരോർജം ഉപയോഗിച്ച് ഇതു പ്രവർത്തിക്കുന്നതിനാൽ വൈദ്യുതി മുടക്കം ഇതിനു തടസ്സമാകില്ല. അമിതവേഗം പിടികൂടാനുള്ള പൊലീസിന്റെ നിരീക്ഷണ ക്യാമറകളും പ്രവർത്തനം തുടരും.ഹെൽമറ്റ് ധരിക്കാതെയും രണ്ടിലേറെ പേരുമായുമെല്ലാം ഇരുചക്രവാഹനങ്ങളിൽ സഞ്ചരിക്കുന്നവരുടെ ചിത്രം ക്യാമറയിൽ പതിയും. ഓട്ടമാറ്റിക് നമ്പർ റെകഗ്‌നിഷൻ സിസ്റ്റം വഴി ക്യാമറകൾ വാഹനങ്ങളുടെ നമ്പർ തിരിച്ചറിയും.

800 മീറ്റർ വരെ ദൂരത്തിലുള്ള നിയമ ലംഘനങ്ങൾ ഒപ്പിയെടുക്കാൻ ക്യാമറകൾക്കു സാധിക്കും. 4 മീറ്റർ ഉയരത്തിലുള്ള തൂണിലാണു ക്യാമറ സ്ഥാപിച്ചിട്ടുള്ളത്. വാഹനത്തിന്റെ അകത്തു നടക്കുന്ന കാര്യങ്ങളും മുൻ ഗ്ലാസിലൂടെ ക്യാമറ പകർത്തും. നമ്പർ പ്ലേറ്റ് അടക്കമുള്ള ചിത്രങ്ങളും ഒപ്പിയെടുക്കും. നേരെ നിന്നു കാണുന്നതിലും വ്യക്തമായി കാറിലുള്ള നിയമലംഘനങ്ങൾ ക്യാമറയിൽ പതിയും. ഡ്രൈവറും സഹയാത്രികനും സീറ്റ് ബെൽറ്റ് ധരിച്ചിട്ടുണ്ടോയെന്നുള്ള വ്യക്തമായ ദൃശ്യവും ക്യാമറ നൽകും. മൊബൈൽ ഫോൺ ഉപയോഗിച്ചുകൊണ്ടുള്ള ഡ്രൈവിങ്ങും ക്യാമറയ്ക്കു തിരിച്ചറിയാൻ സാധിക്കും. നിയമ ലംഘനം തിരിച്ചറിഞ്ഞാൽ പിഴത്തുക അടങ്ങുന്ന ചലാൻ കൺട്രോൾ റൂമിലെ കംപ്യൂട്ടർ സംവിധാനം ഓട്ടമാറ്റിക്കായി തയാറാകും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close