കേരളം
സംസ്ഥാനത്ത് പ്രതിഷേധങ്ങൾ ശക്തമാകാൻ സാധ്യതയെന്ന് മുന്നറിയിപ്പ്; ജാഗ്രതയിൽ പൊലീസ്.
തിരുവനന്തപുരം: ആലപ്പുഴ ഇരട്ടക്കൊലകളുടെ പശ്ചാത്തലത്തില്‍ വരും ദിവസങ്ങളില്‍ സംസ്ഥാനത്ത് പ്രതിഷേധങ്ങള്‍ ശക്തമാകാന്‍ സാധ്യതയുണ്ടെന്ന് ഇന്‍റലിജന്‍സ് മുന്നറിയിപ്പ്.
അതിന്‍റെ അടിസ്ഥാനത്തില്‍ അതി ജാഗ്രതയിലുള്ള നടപടികളുമായി പൊലീസും. കഴിഞ്ഞ ദിവസം ഡി.ജി.പിയുമായി മുഖ്യമന്ത്രി നടത്തിയ കൂടിക്കാഴ്ചയിലും ഈ മുന്നറിയിപ്പ് ചര്‍ച്ചയായതായാണ് വിവരം. രാഷ്ട്രീയ കൊലപാതകങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള മുന്‍കരുതലുകള്‍ കൈക്കൊള്ളണമെന്നും രഹസ്യാന്വേഷണ വിഭാഗം നല്‍കുന്ന മുന്നറിയിപ്പുകള്‍ വളരെ ഗൗരവമായി കൈകാര്യം ചെയ്യണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു. രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ മുന്നറിയിപ്പിന്‍റെ പശ്ചാത്തലത്തില്‍ ക്രമസമാധാന നില ഉറപ്പാക്കാന്‍ അതി ജാഗ്രത പാലിക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആ സാഹചര്യത്തില്‍ പ്രശ്ന സാധ്യതയുള്ള മേഖലകളില്‍ പൊലീസ് പട്രോളിങ് ശക്തമാക്കും. അനാവശ്യമായി ആളുകള്‍ ഒത്തുചേരുന്നത് ഒഴിവാക്കുന്നതിനുള്ള നടപടികളും കൈക്കൊള്ളും. കഴിഞ്ഞ ദിവസം ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി മുഖ്യമന്ത്രി നടത്തിയ കൂടിക്കാഴ്ചയില്‍ സംസ്ഥാനത്തെ ക്രമസമാധാന നില ചര്‍ച്ച ചെയ്തിരുന്നു. ആലപ്പുഴയിലുണ്ടായ എസ്.ഡി.പി.ഐ, ബി.ജെ.പി നേതാക്കളുടെ രാഷ്ട്രീയ കൊലപാതകവും തുടര്‍ന്നുള്ള പൊലീസ് നടപടികളും യോഗം വിലയിരുത്തി. അത്തരം സംഭവങ്ങളുണ്ടാകാതിരിക്കാന്‍ എല്ലാ ജില്ലകളിലും പൊലീസ് നിരീക്ഷണം ശക്തമാക്കാനാണ് തീരുമാനം. പൊലീസ് അതിക്രമ സംഭവങ്ങള്‍ ഒഴിവാക്കാനും ഗുണ്ട, മാഫിയ പ്രവര്‍ത്തനങ്ങള്‍ ഇല്ലാതാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാനും മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. ഇത്തരം പ്രവര്‍ത്തനങ്ങള്‍ തടയാന്‍ ഏര്‍പ്പെടുത്തിയ സ്ക്വാഡുകള്‍ ഉള്‍പ്പെടെ സംവിധാനത്തെക്കുറിച്ചും ‘ഓപറേഷന്‍ കാവല്‍’ പദ്ധതിയുടെ പുരോഗതിയും പൊലീസ് ഉദ്യോഗസ്ഥര്‍ മുഖ്യമന്ത്രിക്കു മുന്നില്‍ വിശദീകരിച്ചു. ഒമിക്രോണ്‍ വ്യാപന സാഹചര്യം കണക്കിലെടുത്ത് പൊതുസ്ഥലങ്ങളില്‍ ആള്‍ക്കൂട്ടം ഒഴിവാക്കുന്നതിനുള്ള നടപടികളും പൊലീസ് കൈക്കൊള്ളും. അന്തര്‍ സംസ്ഥാന തൊഴിലാളികളുടെ വിഷയത്തില്‍ അതി ജാഗ്രതയോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യാനും തീരുമാനമായിട്ടുണ്ട്