കണ്ണൂർ
ധർമടത്ത് രണ്ട് യുവാക്കൾ കടലിൽ മുങ്ങിമരിച്ചു
ധർമടം: ധർമടം അഴിമുഖത്തിന് സമീപം ചാത്തോടം ബീച്ചിൽ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കൾ മുങ്ങിമരിച്ചു. ഗൂഢല്ലൂർ എസ്.എഫ്. നഗർ സ്വദേശികളുമായ മുരുകന്റെ മകൻ അഖിൽ (23), കൃഷ്ണന്റെ മകൻ സുനീഷ് (23) എന്നിവരാണ് മരിച്ചത്. ഇരുവരും ഇലക്‌ട്രിക്കൽ ജോലി ചെയ്യുന്നവരാണ്. ചൊവ്വാഴ്ച വൈകീട്ടാണ് സംഭവം.
ദീപാവലി ആഘോഷിക്കാനായാണ് ഗൂഢല്ലൂരിൽനിന്ന് ഏഴുപേരടങ്ങുന്ന സംഘം മാഹിയിലെത്തിയത്. ഇവിടെ മുറിയെടുത്ത് താമസിച്ച സുഹൃത്തുക്കൾ മുഴപ്പിലങ്ങാട് ഡ്രൈവ് ഇൻ ബീച്ച് കാണാൻ പോകുന്ന വഴിയാണ് ധർമടത്തെത്തിയത്.
കൂട്ടുകാർ മറ്റൊരിടത്ത് കടൽക്കാഴ്ചകൾ ആസ്വദിക്കുന്നതിനിടയിൽ അഖിലും സുനീഷും ബീച്ചിൽ കുളിക്കാനിറങ്ങി. കൂട്ടുകാർ തിരിച്ചെത്തിയിട്ടും അഖിലിനെയും സുനീഷിനെയും കണ്ടില്ല. ഇരുവരുടെയും വസ്ത്രങ്ങൾ തീരത്തുണ്ടായിരുന്നു. പരിഭ്രാന്തരായ സുഹൃത്തുക്കൾ നാട്ടുകാരെ വിവരമറിയിച്ചു. ഇവരും മത്സ്യത്തൊഴിലാളികളും ബോട്ടും തോണിയുമിറക്കി തിരഞ്ഞെങ്കിലും തുടക്കത്തിൽ കണ്ടെത്തിയില്ല.
തുടർന്ന് പോലീസിനെയും അഗ്നിരക്ഷാസേനയേയും വിവരമറിയിച്ചു. കോസ്റ്റൽ ബോട്ട്, മുങ്ങൽ വിദഗ്ധർ, മത്സ്യത്തൊഴിലാളികൾ, നാട്ടുകാർ എന്നിവർ സംയുക്തമായി നടത്തിയ തിരച്ചിലിലാണ് വൈകീട്ട് അഖിലിന്റെ മൃതദേഹം കിട്ടിയത്. സുനീഷിന്റെ മൃതദേഹം രാത്രി ഒൻപതോടെ ധർമടം വിനോദസഞ്ചാര കേന്ദ്രത്തിന് സമീപത്തുനിന്നാണ് കണ്ടെത്തിയത്.
മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി തലശ്ശേരി ജനറൽ ആസ്പത്രിയിലേക്ക് മാറ്റി.